Showing posts with label review. Show all posts
Showing posts with label review. Show all posts

Tuesday, October 16, 2012

മാട്രാന്‍: ഒരു സാധാരണ മസാലപ്പടം.....

മാട്രാന്‍ പടത്തിന്റെ ഇന്റര്‍നെറ്റില്‍ വന്ന റിവ്യൂസ് ഒക്കെ വായിച്ച ക്ഷീണത്തില്‍ യാതൊരു പ്രതീക്ഷയുമില്ലാണ്ടാണ് കാണാന്‍ പോയത്. സയാമിസ് ഇരട്ടകളെ നടികര്‍ തിലകങ്ങള്‍ മണിയന്‍ പിള്ള രാജു ചേട്ടനും സൈനുദ്ധീന്‍ ചേട്ടനും അവതരിപ്പിച്ചതിലും മെച്ചപ്പെടുത്താന്‍ സൂര്യക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് നോക്കുക എന്ന മലയാളി ബുദ്ധിജീവി ഉദ്ദേശം(മലയാളീസിന്റെ അടുത്താ കളി..!) രഹസ്യമായി ഉണ്ടായിരുന്നു. ദോഷം പറയരുതല്ലോ, പടം കുഴപ്പമില്ലായിരുന്നു...ഒരു സാധാരണ തമിഴ് മസാല പടം..ഇനി അത് അടുത്തിരുന്ന സൂര്യയുടെ ഡൈ ഹാര്ഡ് ഫാനായ പടം രണ്ടാം തവണ കാണാന്‍ വന്ന ചേട്ടന്‍ പറഞ്ഞപോലെ പത്തിരുപതു മിനിറ്റ് എഡിറ്റു ചെയ്തു കളഞ്ഞതുകൊണ്ടാണോ എന്നറിയില്ല(അങ്ങിനെയാണെങ്കില്‍, ബിഗ്‌ സിനിമാസിലെ ഫിലിം ഓപ്പറെട്ടറെ എഡിറ്റര്‍ ആന്റണിക്ക് പകരക്കാരനാക്കുന്നതിനെ കുറിച്ചാലോചിക്കണം എന്ന് കെ വി ആനന്ദ് സാറിനോടപേക്ഷ)

അപ്പൊ ഇനി കഥാസാരം...സൂര്യയും സൂര്യയും കണ്‍ജോയിന്റ് ട്വിന്‍സ് ആണ്. അഖിലനും വിമലനും. രണ്ടുപേര്‍ക്കും കൂടി ഒരൊറ്റ ഹൃദയം....അതവര്‍ കാജല്‍ അഗര്‍വാളിനു കൊടുക്കുന്നു. സാധാരണ സിനിമകളിലെ ഇരട്ടകളെ അവതരിപ്പിക്കുന്നത്‌ പോലെ ഒക്കെ തന്നെയാണ് ഇതിലും..ഒരാള്‍ സ്ട്രൈറ്റ്‌ ഫോര്‍വേര്‍ഡ്, നല്ല ഗുണങ്ങളുടെ വിളനിലം, മറ്റെയാള്‍ ഫണ്ണി, മിസ്ചീവിയസ് അങ്ങിനെയൊക്കെ ഉള്ള നല്ല ക്യാരക്ടര്‍...സ്വന്തമായിട്ടൊരു ഹൃദയം ഇല്ലെങ്കിലും ആനയുടെ വലിപ്പമുള്ള ഹൃദയം ഉള്ളയാള്‍. രണ്ടു നായികമാരും ഒരു നായകനുമുള്ള സിനിമകളില്‍ ഒരു നായിക വീര മൃത്യു പ്രാപിക്കുന്നതുപോലെ ഒരു നായകന്‍ ഇന്റെര്‍വെല്ലിനു തൊട്ടു മുന്‍പ് മരിക്കുന്നു... വിമലന്റെ മരണവും കഥയില്‍ ഇടയ്ക്കിടെ നടക്കുന്ന കൊലപാതകങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? വിമലന്‍ ഇല്ലാതെ അഖിലനു ജീവിക്കാന്‍ സാധിക്കുമോ, സ്വന്തം അച്ഛന്റെ ഫാക്ടറിയില്‍ നിന്നും പടച്ചു വിടുന്ന ഹെല്‍ത്ത് ഡ്രിങ്ക് ആപത്തുളവാക്കുന്നതാണെന്ന് ആഖിലന്‍ കണ്ടെത്തുമോ, ഇനി കണ്ടെത്തിയാല്‍ അയാള്‍ അച്ഛനെ എന്ത് ചെയ്യും തുടങ്ങിയ ഭീഭത്സകരമായ ചോദ്യങ്ങള്‍ക്കുത്തരമാണ് രണ്ടാം പകുതി.

അഭിനേതാക്കള്‍ എല്ലാവരും, പ്രത്യേകിച്ച് വില്ലനായി വരുന്ന സച്ചിന്‍ കേധേക്കര്‍, നന്നായി. കാജല്‍ അഗര്‍വാളിന്റെ സൌന്ദര്യം നാള്‍ക്കുനാള്‍ കൂടിവരുന്നോ???(ശ്യോ)...സൂര്യയെപ്പറ്റി പറഞ്ഞു തഴമ്പിച്ചത് മാത്രമേയുള്ളൂ (ഔട്ട്‌ ഓഫ് ദി വേള്‍ഡ് എന്ന്.. ).

 ടെക് നിക്കല്‍ സൈഡ് സൂപ്പര്‍ ആയിരുന്നു, പ്രത്യേകിച്ചും സൌന്ദര്‍ രാജിന്റെ സിനിമാട്ടോഗ്രാഫി. VFX  ടീം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
ഹാരിസ് ജയരാജിന്റെ പാട്ടുകള്‍ക്ക് ഒരു ഗുമ്മു പോരായിരുന്നു എന്നാണു വ്യക്തിപരമായ അഭിപ്രായം.

 കെ വി ആനന്ദും റൈറ്റര്‍ ഡ്യുഒ സുബ-യും കുറച്ചു കൂടി ഹോം വര്‍ക്ക്‌ ചെയ്തിരുന്നെങ്കില്‍ ടെക് നോലോജിക്ക ലി ബ്രില്ല്യന്റ് എന്നതിലുപരി ഒരു നല്ല ചിത്രം എന്ന പേര് നേടാന്‍ മാട്രാന് സാധിക്കുമായിരുന്നു.

അപ്പൊ കൂട്ടിയും കിഴിച്ചും പാര്‍ത്താല്‍ ഒരു അയനോ കോ-യോ പ്രതീക്ഷിച്ചു പോകുന്നവര്‍ക്ക് ഗജിനി പ്രതീക്ഷിച്ചു ഏഴാം അറിവ് കാണാന്‍ കേറിയ അനുഭവം ആയിരിക്കും ഉണ്ടാവുക. ഓണ്‍ലൈന്‍ ബുദ്ധിജീവികളുടെ(ഞാന്‍ ഉള്‍പ്പെടില്ല :p) റിവ്യൂ വായിച്ച് ക്ഷീണി ച്ചൊക്കെയാണ് പോകുന്നതെങ്കില്‍, ലോക്കല്‍ എഡിറ്റര്‍ ചേട്ടന്‍ കനിഞ്ഞാല്‍ തെറി വിളിക്കണ്ടിറങ്ങി പ്പോരാന്‍ പറ്റുന്ന ഒരു പടം കണ്ട സമാധാനത്തില്‍ പോപ്‌ കോണ്‍ പാക്കറ്റ് വേസ്റ്റ് ബിന്നിലിട്ട് ഇറങ്ങിപ്പോരാം..

Saturday, March 17, 2012

ഓര്‍ഡിനറി: അത്രയ്ക്ക് ഓര്‍ഡിനറി ഒന്നുമല്ല....!


 നവാഗതനായ സുഗീത് കഥയെഴുതി  സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഓര്‍ഡിനറി. ജീവിതത്തില്‍ ആദ്യമായാണ് ഒരു സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത്... അതിന്റെ ഒരു എക്സൈട്മെന്റ്റ് ഉണ്ടായിരുന്നു പടം കാണാന്‍ കയറിയപ്പോള്‍. എന്ത് കൊണ്ടാണ് ഈ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ-ക്കായി   തിരഞ്ഞെടുത്തത് എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല.. അങ്ങിനെ സംഭവിച്ചു...അത്രന്നെ...

ഗവി എന്ന കാടിന് നടുവിലുള്ള ഗ്രാമത്തിലേക്ക്  കണ്ടക്ടരായുള്ള   നിയമനം കിട്ടിയെത്തുന്ന ഇരവി കുട്ടന്‍ പിള്ള എന്ന കഥാപാത്രത്തില്‍ നിന്നുമാണ് പടം തുടങ്ങുന്നത്...ബിജു മേനോന്റെ ഇന്ട്രോടക്ഷനോടെ പദത്തിന്റെ ടെമ്പോ വര്‍ധിക്കുന്നു...കൂട്ടത്തിലേക്ക് അയ്യപ്പ ബിജുവിന്റെ ഭാവാദികളോടെ ബാബുരാജ്‌ എത്തുമ്പോഴേക്കും ഗവിയിലെക്കുള്ള യാത്ര രസകരമാകുന്നു. ബിജു മേനോന്റെയും ബാബുരാജിന്റെയും വണ്‍ ലൈനറുകളിലൂടെ ആദ്യപകുതി പ്രേക്ഷകനെ ചിത്രത്തോട് ചേര്‍ത്ത് നിര്‍ത്തി, ഇടവേളയില്‍ പ്രധാന കഥയിലേക്ക്‌ പ്രവേശിക്കുന്നു, ഓര്‍ഡിനറി.
പ്രധാന കഥക്ക് അത്രക്കൊന്നും പുതുമ അവകാശപ്പെടാന്‍  ഇല്ലെങ്കിലും, പ്രേക്ഷകനെ മടുപ്പിക്കാതെ സീറ്റില്‍ തന്നെ ഇരുത്താനാവുന്നുണ്ട്. ഒരു കുറ്റം, ഒരാള്‍ വിശ്വസിക്കുന്നു താനാണ് അത് ചെയ്തതെന്ന്...യഥാര്‍ത്ഥത്തില്‍ അത് ചെയ്തത് മറ്റൊരാള്‍...ആ മറ്റൊരാളുടെ മൂടുപടം നീക്കിയുള്ള പുറത്തു വരവിലാണ് ഇത്തരം ചിത്രങ്ങളുടെ ജീവന്‍.. പക്ഷെ ഇവിടെ, സെക്കന്റ്‌ ഹാഫില്‍ ആദ്യം തന്നെ നമുക്ക് മനസ്സിലാവും ആരാണ് കൃത്യം ചെയ്തത് എന്ന്(എന്റെ അടുത്തിരുന്ന ആള്‍ക്ക് മനസ്സിലായി, അയാള്‍ അത് വിളിച്ചു പറയുകയും ചെയ്തു...:) ).  അത് പക്ഷെ സിനിമയുടെ ആസ്വാദനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നിടത്താണ് ഓര്‍ഡിനറി വിജയിക്കുന്നത്.

ഇരവിക്കുട്ടന്‍ പിള്ളയായി കുഞ്ചാക്കോ ബോബന്‍ നന്നായി..കഴിഞ്ഞ വര്‍ഷത്തെ ഫോം ഈ വര്‍ഷവും നിലനിര്‍ത്താനാവും അദ്ദേഹത്തിന് എന്ന് തോന്നുന്നു ഈ ചിത്രത്തിലൂടെ... പക്ഷെ, ഈ ചിത്രത്തിലെ യഥാര്‍ത്ഥ താരം ബിജു മേനോന്‍ ആണ്..അല്പം പഞ്ചാര പ്രിയനും വെള്ളമടി പ്രേമിയുമായ ഒരു നാട്ടിന്‍പുറത്ത് കാരന്‍ ഡ്രൈവര്‍.  അദ്ദേഹം ഉപയോഗിക്കുന്ന സ്ലാന്ഗ് എനിക്ക് അത്ര പരിചയമുള്ളതല്ല, എന്നാലും നന്നായിട്ടിണ്ട്‌..ചാക്കോച്ചനും ബിജു മേനോനും തമ്മിലുള്ള കെമിസ്ട്രിയാണ്  ഈ ചിത്രത്തിന്റെ ജീവന്‍...

നായികക്ക് വലിയ റോള്‍ ഇല്ലാത്തത് നന്നായി എന്ന് അതവതരിപ്പിച്ച  പുതു മുഖം വിചാരിചിട്ടുണ്ടാവണം ..അത്രയ്ക്ക് നന്നായിരുന്നു അവരുടെ അഭിനയം, ഹോ... ചിത്രത്തിലെ ബോറിംഗ് സീനുകളിലോക്കെ (പ്രണയം) അവരുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്..

ആദ്യ പകുതിയില്‍ മാത്രമേ വരുന്നുള്ളൂ എങ്കിലും ബാബുരാജിന്റെ കുടിയന്‍ വേഷം അദ്ധേഹത്തിന്റെ ഇപ്പോഴത്തെ ഇമേജിന് യോചിക്കുന്നതായി... ആന്‍ അഗസ്ത്യനെ വെറുതെ വേഷം കെട്ടിച്ചു..ലാലു അലെക്സ്, ജിഷ്ണു, സലിം കുമാര്‍ തുടങ്ങിയവരും താന്താങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.

അസിഫ് അലിയെ പറ്റി ഒന്നും പറയാനില്ല. നന്നായി എന്നോ മോശമായി എന്നോ...ഭദ്രന്‍ എന്ന ആര്‍ക്കും ഭയം ജനിപ്പിക്കുന്ന കഥാപാത്രമാവാന്‍ മീശ പിരിച്ചുവച്ചത് കൊണ്ടോ, മുടി വെട്ടാതെ പാറിപറത്തിയിട്ടത്   കൊണ്ടോ സാധിക്കുമോ? അറിയില്ല....പക്ഷെ അവസാന രംഗങ്ങളിലെ ഭാവാഭിനയം....മിക്കവാറും ഈ വര്‍ഷത്തെ ഓസ്കാര്‍ അവര്‍ അദ്ദേഹത്തിന് വീട്ടില്‍ കൊണ്ട് കൊടുക്കും...

വിദ്യാസാഗറിന്റെ ഗാനങ്ങള്‍ അധിക ബഹളമയമല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ലായിരുന്നു ... അതില്‍ കൂടുതലൊന്നുമില്ല.

എടുത്തു പറയേണ്ട മറ്റൊരു കാര്യം, ക്യാമറ വര്‍ക്ക്‌ ആണ്... സ്പെക്ടാകുലര്‍...ടെക്നിക്കല്‍ ഡിപാര്‍ട്ട്മെന്റ് എല്ലാം നന്നായി. ഡീറ്റയില്‍സ് അറിയാത്തതുകൊണ്ട് ഒന്നും പേരെടുത്തു പറയുന്നില്ല.

നാവാഗതന്റെ പാകപ്പിഴകള്‍ പരമാവധി ഒഴിവാക്കി ചിത്രമെടുത്ത സുഗീത്  തന്നെയാണ് ഈ ഓര്‍ഡിനറിയുടെ ഡ്രൈവര്‍.. പ്രതീക്ഷവയ്ക്കാവുന്ന ഒരു യുവ സംവിധായകന്‍ കൂടി...

പോരായ്മകള്‍ ഉണ്ടെങ്കിലും, തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഒരു നല്ല ചിത്രം കണ്ടിറങ്ങിയ പ്രതീതി സമ്മാനിച്ചു ഓര്‍ഡിനറി. സമീപ കാല ചിത്രങ്ങളെ വച്ച് നോക്കുമ്പോള്‍ ഒരു വലിയ സംഭവം തന്നെ. എനിക്ക് തോന്നിയത്, ചിത്രം കാണുന്ന മറ്റുള്ളവര്‍ക്കും തോന്നിയാല്‍, പരസ്യങ്ങളിലല്ലാതെ ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ്‌...





 N B . സൌത്ത് ഇന്ത്യയില്‍ ഇന്ഗ്ലിഷ് സംസാരിക്കുന്ന ഒരേ ഒരു കണ്ടക്ടര്‍ താനാണ് എന്ന് ചാക്കോച്ചന്‍ പറയുന്നുണ്ട്.....ശരിക്കും ആണോ????