Friday, October 5, 2018

വേലിയഴിച്ചെടുക്കാംപാടത്തെ_വിശേഷങ്ങള്‍ 2

2

ചാത്തന്‍ കണിയാര്‍ രാവിലെ എണീറ്റത് ഇടം തിരിഞ്ഞാണ്. കഴുത്തിനു ഒരു ചെറിയ വേദന പോലെ തോന്നി, രാവിലത്തെ മുങ്ങിക്കുളിക്കിടയില്‍. കഴിഞ്ഞ രാത്രിയിലെ അത്യാദ്വാനത്തിന്റെ ഫലമാവാം എന്ന് വിചാരിച്ച് ഗോപ്യമായ ഒരു ചിരി ഉള്ളിലോതുക്കുകയും ചെയ്തു കണിയാര്‍, ജലതര്‍പ്പണം നടത്തുമ്പോള്‍.

ജപവും കുളിയും കഴിഞ്ഞു, വെള്ളത്തില്‍ നീട്ടിത്താളിച്ചെടുത്ത് പിഴിഞ്ഞ കോണകവും തോളിലിട്ടു, ത്യാഗരാജ കീര്‍ത്തനവും മൂളി വരുമ്പോഴാണ് ഇന്നത്തെ ദിവസം അത്ര പന്തിയാവില്ല എന്ന് കണിയാര്‍ക്ക് തോന്നിയത്.

ചുറ്റിപ്പിണയുന്ന പാമ്പുകളെ നോക്കി ശാന്തനായി കിടക്കുന്നു ഒരു തെരുവുനായ, ഒളിഞ്ഞു നോട്ടക്കാരന്റെ കൌശലതയോടെ.
ദേവീ, എന്ന് പ്രാര്തിച്ച്, നെഞ്ചത്ത് കൈ വച്ച് അമ്പലത്തിന്റെ ദിശയിലേക്ക് നോക്കി തൊഴുതപ്പോഴേ കണിയാര്‍ക്ക് ഉറപ്പായി, ഇന്ന് കടന്നു കിട്ടാന്‍ പാടാണ് എന്ന്.

പാടം കടന്നു പടിപ്പുര വാതില്‍ തള്ളി അകത്തേക്ക് ചെന്ന കണിയാരുടെ ഊര്‍ജം കണ്ടു ഭാര്യ കുഞ്ചിയമ്മക്ക് ചെറിയൊരു നാണം വന്നു, ഈ പ്രായത്തിലും എന്താ വികൃതി എന്നോര്‍ത്ത്. പക്ഷെ കണിയാരുടെ മുഖം കണ്ടതും കുഞ്ചിയമ്മയുടെ മുഖം ഇരുണ്ടു.

കാറ് കൂടിയിരിക്കുന്നു, പക്ഷെ വല്ലാത്ത ഒരു ശാന്തത. മുപ്പത്താറു വര്‍ഷത്തെ കണിയാരുടെ കൂടെയുള്ള ജീവിതം പഠിപ്പിച്ച ലക്ഷണശാസ്ത്രത്തിന്റെ ബലത്തില്‍ കുഞ്ചിയമ്മ ചില നിഗമനങ്ങളിലെത്തി. പറയാന്‍ വന്നതത്രയും ഉള്ളില്‍ തന്നെയൊതുക്കി വെറുതെ കണിയാര്‍ കണവനെ നോക്കി നിന്നു.

“രാവിലേ, കഞ്ഞിയാവാം അല്ലേ കുഞ്ച്യെ?” കണിയാര്‍ ചോദിച്ചു.
“വേറെ ഒന്നും ഇരുപ്പില്ലാത്തോണ്ട് അതന്നെയാവാം, വിഷമാവില്ല്യ”
തെങ്ങയുണ്ടൂച്ചാല്‍ ചുട്ടരച്ചൊരു ചമ്മന്ത്യാവാം, ഉപ്പിലിട്ട മാങ്ങേം, ആര്‍ഭാടം കുറയ്ക്കണ്ട”

കഞ്ഞീം കുടിച്ച് ഒരേമ്പക്കവും വിട്ടു വെറ്റില പാക്ക് ചവക്കുന്നതിനിടയിലാണ് ഒരു നിസാര കാര്യം പോലെ കണിയാര്‍ അത് പറഞ്ഞത്. സംയമനത്തോടെ മുഴുവനും കേട്ടിരുന്ന കുഞ്ചിയമ്മ ആ നിസാരത തന്നിലേക്കാവാഹിച്ചു.
പിന്നെ ചോദിച്ചു.” കുട്ട്യോളെ വിളിക്കണ്ടേ?”
“വേണ്ട, അവരിപ്പോ വന്നാല്‍ ശരിയാവില്ല.ഇന്നത്തെ ദിവസം കഴിയട്ടെ, നാളെ, നാളെ മതി. ഇന്നെത്തിയാല്‍ ചിലപ്പോള്‍ അവരുടെ ജീവനും കൂടി....” കണിയാര്‍ പറഞ്ഞു മുഴുമിപ്പിച്ചില്ല.

കുഞ്ചിയമ്മ ഒരു നിമിഷം, ഒന്ന് തേങ്ങണോ എന്ന് സംശയിച്ചു, പിന്നെ രണ്ടും കല്‍പ്പിച്ച്, ഒരു ശബ്ദം പുറത്തേക്ക് വിട്ടു.
“വിഷമിക്കരുത്, കുഞ്ചീ, കാലചക്രമാണ്, അതുരുളുന്നതിനനുസരിച്ച് എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഇങ്ങനെ ഒരു ദിവസം വരും. ഈ ദിവസം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമേ നമുക്കുള്ളൂ, നാളെയെക്കുറിച്ച് ചിന്തിച്ചിട്ട് എന്തുകാര്യം...??”

കുഞ്ചിയമ്മക്ക് ഒന്നും മനസ്സിലായില്ലെങ്കിലും വെറുതെ തലയാട്ടി. കണിയാര്‍ തുടര്‍ന്നു.
“ഇനി രണ്ടു മണിക്കൂര്‍, വേലിയഴിച്ചെടുക്കാംപാടത്തിന്റെ ശാന്തതക്ക് അത്രയേ ആയുസ്സുള്ളൂ, പിന്നെ എന്ത് സംഭവിക്കും എന്ന് പറയാനാവില്ല, ഒന്നുമാത്രം പറയാം, ഇതുവരെ കണ്ട വേലിയഴിച്ചെടുക്കാംപാടം ആവില്ല നാളെമുതല്‍.”

ഒന്ന് നിര്‍ത്തി, മുറ്റത്തെ തെങ്ങിന്‍ ചുവട്ടിലേക്ക് നീട്ടിത്തുപ്പി കണിയാര്‍ തുടര്‍ന്നു.
“ഇത് വരെ വേലിയഴിച്ചെടുക്കാംപാടത്തിനു ഒരു നീതിയുണ്ടായിരുന്നു, ആ നീതി കൈ മോശം വന്നിരിക്കുന്നു. കണ്ടന്‍ മഹാരാജാവിനു സ്ഥാനഭ്രംശം വരും, വടക്കൂന്നു വന്ന മൂത്തത് അധികാരം, ശൂദ്രച്ചിയില്‍ പിറന്ന മകനില്‍ എത്തിക്കും, പിന്നെ ഇവിടം ഒരു രണഭൂമിയാവും. അധികാരക്കച്ചവടങ്ങള്‍ ചിലരെ ധനികരാക്കും, ഇപ്പോള്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ദരിദ്രരും. കാലചക്രത്തിന്റെ വികൃതി. നമ്മുടെ മക്കള്‍ ഇതിലെവിടെയാവണം എന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂത്തവന്‍ കൃഷ്ണന്‍ എന്റെ ആവണപ്പലക എടുക്കണം, ഇളയവന്‍ വൈദ്യം പഠിക്കണം. ഇനിയുള്ള കാലം അധികാരവര്‍ഗത്തിന്റെ താങ്ങായി നില്‍ക്കണം, ഇല്ലെങ്കില്‍ വംശനാശം വന്നെക്കാമെന്നു ഞാന്‍ ഭയപ്പെടുന്നു”

“കണിയാരെ, ഇവിടാരൂല്ലേ?” മുന്‍ വശത്തുനിന്നും കേട്ട വിളിയാണ് കുഞ്ചിയമ്മയെ രക്ഷിച്ചത്. ഒരു നിശ്വാസത്തോടെ ആ സാധ്വി എണീറ്റു, കണിയാര്‍ ഒരു നിമിഷം മൌനമായി പ്രാര്തിച്ഛതിനു ശേഷം മുന്‍വശത്തേക്ക് നടന്നു.

ഉമ്മറത്ത് മൂത്തത് അയച്ച കാര്യക്കാരന്‍ ചന്തോത്തെ കുഞ്ഞിക്കണ്ണന്‍ ആയിരുന്നു.

“കണിയാര്‍, അടിയന്തിരമായി ഒന്ന് വരണം....”

“ദേവിയെ കാണാനില്ല അല്ലേ”? കണിയാര്‍ ഒരു പുഞ്ചിരിയോടെ അന്വേഷിച്ചു.

“കണിയാരെങ്ങനെ അറിഞ്ഞു, എന്ന സംശയം ചന്തോക്കാരനുണ്ടായില്ല. ഒന്ന് തൊഴുതു.

“പോവ്വ്വല്ലേ?”

“ഒരു നിമിഷം; യാത്ര പറയാനുണ്ട്. ഇനി ഒരു തിരിച്ചുവരവ്.......”

ആലോചിച്ച് വിഷമിക്കാനുള്ള മടികാരണം ചന്തോക്കാരന്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല.

“കുഞ്ചീ, നീ വയല്പ്പടിത്താഴത്തു, അമ്മായീടവിടെ പോയി നില്‍ക്കുക രണ്ടു നാള്‍, പിന്നെ തിരിച്ചു വന്നു കര്‍മ്മങ്ങള്‍ അനുഷ്ട്ടിക്കുക. നല്ലത് മാത്രം വരട്ടെ.” ഇതും പറഞ്ഞു കണിയാര്‍, കുഞ്ചിയമ്മയുടെ മുഖത്തു പോലും നോക്കാതെ, തിരിഞ്ഞു നോക്കാതെ, തന്റെ സഞ്ചിയുമെടുത്ത് നടന്നു, ചന്തോക്കാരന്റെ പിറകെ.
------------------- ---------------------------------- ------------------------------------
കൂനന്‍ മലയുടെ താഴെ ചാമ്പക്കയും തിന്നിരുന്ന ദേവിക്ക് കലശലായ ദേഷ്യം വന്നു തുടങ്ങിയിരുന്നു.

No comments:

Post a Comment