Wednesday, March 24, 2010

ഒരു പ്രണയകഥ; എന്തൊക്കെ കണ്ടാലാ............

പുലരി അതിന്റെ മഞ്ഞില്‍ മെനഞ്ഞ ജമുക്കാളം പതുക്കെ മാറ്റി മലമുകളില്‍ നിന്ന് താഴേക്കെത്തി നോക്കി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇലകള്‍ പൊഴിഞ്ഞു തുടങ്ങിയ റബര്‍ മരങ്ങളുടെ ഇടയിലൂടെ പ്രഭാതാര്‍ക്കന്റെ കിരണങ്ങള്‍ ഭൂമിയെ പുല്കാനെത്തിക്കൊണ്ടിരുന്നു. കൊഴിഞ്ഞ ഇലകളിലും പുല്‍ക്കൊടികളിലും തിങ്ങി നിന്നിരുന്ന മകരമാസമഞ്ഞിനെ വകവയ്ക്കാതെ ഞാന്‍ നടന്നു. മകരമാസത്തിലെ തണുപ്പിന്റെ കാഠിന്യം എന്താണെന്ന് അറിഞ്ഞു തുടങ്ങിയിട്ട് ഇന്ന് കൃത്യം പതിനേഴു ദിവസം.
പതിനേഴു ദിവസങ്ങള്‍ക്കു മുന്‍പാണ് അവളെ ആദ്യമായി കണ്ടത്. എന്റെ ഇരുപത്തിരണ്ടാമത്തെ പിറന്നാള്‍ ദിനത്തില്‍!
മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്ന എന്നെ അച്ചമ്മയാണ് കുത്തി എഴുന്നേല്‍പ്പിച് അമ്പലത്തില്‍ കൊണ്ട് പോയത്. 'ഇരുപത്തിരണ്ടു മുതല്‍ കഷ്ടപ്പാടാ എന്റെ ഉണ്ണിക്ക്,' എന്ന്നു ഒരു നൂറുതവണ പോകുന്ന വഴിക്ക് പറയുകയും ചെയ്തു.
ശിവന്റെ അമ്പലത്തില്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കാനുള്ള രസ്സീത് വാങ്ങിത്തിരിയുംപോഴാണ് അവളെ കണ്ടത്. വെള്ളപ്പട്ടു പാവടയുമണിഞ്ഞു ചുണ്ടിലൊരു കുസൃതി ചിരിയുമായി പ്രായം ചെന്ന ഒരമ്മൂമ്മയുടെ കൂടെ എന്റെ നേര്‍ക് നടന്നു വരുന്നു. പക്ഷെ എന്നെ മൈന്‍ഡ് ചെയ്യാതെ അവര്‍ രസ്സീത് കൌണ്ടറിലേക്ക് പോയി. പിന്നെ അവിടുണ്ടായിരുന്ന സമയം മുഴുവനും അവള്‍ക്കു വേണ്ടി പരതുകയായിരുന്നു എന്റെ മിഴികള്‍. നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ അലയുകയായിരുന്നു എന്റെ മനസ്സ്.
ആദ്യമായി പ്രണയത്തില്‍ വീഴുന്നതിന്റെ എല്ലാ സുഖവും നൊമ്പരവും ഞാനപ്പോള്‍ അറിഞ്ഞു തുടങ്ങി...
അന്ന് തുടങ്ങിയതാണ്‌ രാവിലെയുള്ള ഈ ക്ഷേത്രദര്‍ശനം. അവള്‍ ക്ഷേത്രത്തില്‍ എന്നും വരും എന്ന് മനസ്സ് പറഞ്ഞിരുന്നു, അത് പോലെ തന്നെ അവള്‍ വന്നു, എല്ലാ ദിവസവും...മുടങ്ങാതെ..
പട്ടുപാവാടയും ബ്ലൌസുമണിഞ്ഞു, വിടര്‍ത്തിയിട്ട മുടിയില്‍ ഒരു തുളസ്സികതിരും ചൂടി, ഏതോ ഒരു കാല്‍പനിക പ്രണയകഥയിലെ നായികയെപ്പോലെ....എപ്പോഴും ആ വയസ്സായ സ്ത്രീയുമുണ്ടാകുമായിരുന്നു കൂട്ടിനു.
റബര്‍ തോട്ടത്തില്‍ നിന്നും അമ്പലത്തിലേക്ക് തിരിയുന്ന വഴിയില്‍ ഞാന്‍ ദിനവും അവള്‍ക്കു വേണ്ടി കാത്തു നിന്നു.
ദിവസങ്ങള്‍ പോകവേ അവളുടെ മുഖത്തെ അപരിചിതത്വം മായുന്നതും പിന്നെ അതൊരു ചെറിയ പുഞ്ചിരിക്കു വഴിമാറുന്നതും ഞാന്‍ കണ്ടു.അവളെ ഒന്നൊറ്റക്ക് കിട്ടിയാല്‍ സംസാരിക്കാനായി ഞാനൊരുപാട് കാര്യങ്ങള്‍ കരുതി വച്ചിരുന്നു,പക്ഷെ ആ മുത്തശ്ശി....അവരൊരു പ്രോബ്ലം തന്നെ...
ഇന്ന് ഞാനിത്തിരി നേരത്തെയാണോ? അതോ ഇന്ന് തണുപ്പിത്തിരി കൂടുതലാണോ? എന്നെ ചെറുതായി വിറക്കാന്‍ തുടങ്ങി. ഇനി പനിയെങ്ങാനും വരുമോ?
ഞാന്‍ ചുറ്റും നോക്കി, ആരും വരുന്ന ലക്ഷണമൊന്നുമില്ല. ജോസേട്ടന്‍ ടാപിംഗ് നടത്തി പോയ്ക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ പോകറ്റില്‍ തപ്പി നോക്കി, അവിടെത്തന്നെ ഉണ്ട്. സിഗരറ്റിന്റെ ഒരു പാക്കാണ്. രാവിലത്തെ തണുപ്പകറ്റാനും കാത്തുനില്പ്പിനൊരു സുഖവും വരാന്‍ ഒന്ന് വലിച്ചാല്‍ മതിയെന്ന് പറഞ്ഞത് ശ്രീജിത്താണ്. അവന്‍ തന്നെ ആണ് ഈ പാക്കറ്റും തന്നത്.
ഒന്ന് വലിച്ചാലോ?
ഞാന്‍ വീണ്ടും ചുറ്റും നോക്കി. ആരും ഇല്ല. ഞാന്‍ മുണ്ട് മാടി കുത്തി പതുക്കെ തോട്ടത്തിലേക്ക് കയറി. പാക്കറ്റെടുത്തു തുറന്നു.ഒരെണ്ണമെടുത്തു ചുണ്ടില്‍ വച്ചു. തീപ്പെട്ടിക്കൊള്ളി ഉരച്ചു. എന്റെ കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
സിഗരറ്റ് കത്തിച്ചു.
ഞാന്‍ ആഞ്ഞുവലിച്ചു.
വായിലും മൂക്കിലുമൊക്കെ പുക കയറി.
നെഞ്ചാം കൂട്ടില്‍ നിന്നുമൊരു ചുമ മുകളിലേക്ക് കയറിവന്നു. ഞാന്‍ കണ്ട്രോള്‍ ചെയ്യാനാകുന്നത് ശ്രമിച്ചു, പക്ഷെ നോ യുസ്, ഞാന്‍ ചുമച്ചു കൊണ്ടേ ഇരുന്നു.
ചുറ്റും നോക്കി ആരും ഇല്ല. വീണ്ടും ഒരു പുക കൂടി, വീണ്ടും ചുമ.

വഴിയില്‍ ഒരു നിഴലങ്ങുന്നത് കണ്ടാണ്‌ നോക്കിയത്.പച്ച പാവാടയും ബ്ലൌസുമണിഞ്ഞു അവള്‍! ഞാന്‍ നിന്നു വലിക്കുന്നതും ചുമക്കുന്നതും അവള്‍ കണ്ടു എന്ന് സ്പഷ്ടം.ഞാന്‍ അനങ്ങാനാവാതെ നിന്നു പോയി. അവള്‍ ഒറ്റക്കായിരുന്നു ഇന്ന്....

അവള്‍ വഴിയില്‍ നിന്നും മാറി എന്റെ നേര്‍ക്ക്‌ നടന്നു വരുന്നു.
ഞാന്‍ സ്വപ്നത്തിലാണോ എന്നറിയാതെ നില്‍ക്കുകയാണ്.
അവള്‍ എന്റെ മുന്നില്‍ വന്നു നിന്നു.
ചുണ്ടിലെ കള്ളപുഞ്ചിരിക്ക് മാത്രം ഒരു മാറ്റവുമില്ല. അവള്‍ കാല്‍വിരല്‍ കൊണ്ട് മണ്ണില്‍ ചിത്രങ്ങള്‍ വരക്കുന്നുണ്ടോ?
ഒരു പാട് ചിത്രങ്ങള്‍ എന്റെ മുന്നിലൂടെ പാഞ്ഞുപോയി.
നമ്രമുഖരിതമായ മുഖം ഉയര്‍ത്തി അവള്‍ ഞാന്‍ കേള്‍ക്കാനാഗ്രഹിച്ച മൂന്നു വാക്കുകള്‍ പറയുന്നു......കൈകള്‍ കോര്‍ത്ത്‌ പിടിച്ചു ഞങ്ങള്‍ പ്രഭാത സൂര്യന് നേര്‍ക്ക്‌ നടന്നു പോകുന്നു.....ചുവപ്പും പച്ചയും മഞ്ഞയും ഇടകലര്‍ന്ന ശലഭങ്ങള്‍ ഞങ്ങള്‍ക്ക് ചുറ്റും നൃത്തം വയ്ക്കുന്നു.......
"അപ്പൊ ഇതിനാണല്ലേ എന്നും രാവിലെ വരുന്നത്?" എന്ന ചോദ്യമാണ് എന്നെ ഉണര്‍ത്തിയത്.
സ്വപ്നമല്ല. മുന്‍പില്‍ അവള്‍ നില്‍ക്കുന്നുണ്ട്. അവളുടെ നോട്ടം എരിഞ്ഞു പകുതിയായ സിഗരറ്റിലേക്കാണ്. 'അല്ല' എന്ന് പറയണമെന്ന് ഉണ്ട്. പക്ഷെ വാക്കുകള്‍ പുറത്തേക്കു വരുന്നില്ല.
ഞാന്‍ ചുറ്റും നോക്കി, ആരും വരുന്നില്ല.
"നല്ല തണുപ്പ് അല്ലെ ഇന്ന്?" അവള്‍ വീണ്ടും ചോദിച്ചു.ഒരു വിഡ്ഢി കൂശ്മാണ്ടത്തെ പോലെ ഞാന്‍ തലയാട്ടി.
"രഞ്ജിത്, നല്ല ഫുട്ബോള്‍ കളിക്കാരനാണു അല്ലെ ?" വീണ്ടും, ഇവളിതെങ്ങനെ അറിഞ്ഞു....ഞാന്‍ വീണ്ടും ഒരു വിഡ്ഢിയെ പോലെ നിന്നു. അവള്‍ക്കെന്റെ പേരറിയാം!!!...
"നല്ല തണുപ്പ്", അവള്‍ കൈകള്‍ കൂട്ടി തിരുമ്മിക്കൊണ്ട് വീണ്ടും പറഞ്ഞു. പിന്നെ ഒരു കാര്യം കൂടി ചോദിച്ചു. അതെന്നെ ഒരു വിഡ്ഢി മാത്രമല്ല ഇതികര്‍ത്തവ്യതാവിമൂടന്‍ എന്നൊക്കെ പറയുന്നത് പോലെ നിര്‍ത്തി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ഇല്ല.

അവള്‍ ചോദിച്ചു; "ഒരു പുക തരുമോ?"

3 comments:

  1. ഹ! ഹ!!

    ഈ ‘പുക’എന്നുവച്ചാ എന്തുവാന്നാ വിചാരം?

    മണ്ടൻ! അതു മനസ്സിലായില്ല!!

    ReplyDelete
  2. ആ സിഗരറ്റ് വേഗം അവളെ ഏല്‍പ്പിച്ച് എത്രയും വേഗം അവിടുന്ന് സ്കൂട്ടാകാന്‍ നോക്ക്... അതാ ബുദ്ധി.

    ReplyDelete
  3. @ jayanEvoor എന്ത് ചെയ്യാനാണ് ചേട്ടാ, അത് മനസ്സിലാക്കാനുള്ള സ്ഥലവും പ്രായവും പക്വതയും അവനുണ്ടാക്കാന്‍ ഞാന്‍ മറന്നു പോയി....
    @ ശ്രീ ആഗ്രഹമുണ്ടായിരുന്നു പക്ഷെ എന്താ ചെയ്യുക അവന്റെ കാലുകള്‍ ചതുപ്പിലെന്ന പോലെ താഴ്ന്നു പോയി എന്നല്ലേ അവനു തോന്നിയത്...!!! സീതാ ദേവിയുടെ പുരുഷാവതാരമായെങ്കിലെന്നു അവന്‍ രഹസ്യമായി പ്രാര്‍ഥിച്ചെന്നാണ് ഇന്റെലിജെന്‍സ്റിപ്പോര്‍ട്ട്‌...

    ReplyDelete